Kerala
വടക്കാഞ്ചേരി: വോട്ടുകോഴ വിവാദത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഒാഫീസിലേക്കു കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്.
ഇന്നു രാവിലെ പതിനൊന്നോടെയായിരുന്നു ബ്ലോക്ക് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് മാർച്ച്. ബ്ലോക്ക് ഒാഫീസിനു മുമ്പിൽ സംസ്ഥാനപാതയിൽ ബാരിക്കേഡുകൾ ഉയർത്തിയാണു പോലീസ് മാർച്ച് തടഞ്ഞത്. ഇതോടെ തൃശൂർ- ഷൊർണൂർ സംസ്ഥാനപാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു.
ബാരിക്കേഡുകൾ തകർത്തു പ്രവർത്തകർ മുന്നേറാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്നും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറായില്ല.
ഗതാഗതക്കുരുക്കിൽപെട്ട ഇരുചക്രവാഹനയാത്രികരും നിരന്തരം ഹോണടിച്ച് പ്രതിഷേധമുയർത്തി. തുടർന്ന് ബാരിക്കേഡുകൾ പോലീസ് മാറ്റിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ബ്ലോക്ക് ഒാഫീസ് ഗേറ്റിനുമുന്നിലേക്കു പ്രകടനമായി നീങ്ങി. എം.പി. വിൻസെന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടി. പുതുതലമുറയ്ക്കുവേണ്ടി വഴിമാറി കൊടുക്കുകയാണെന്നും പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അനുയോജ്യനായ സ്ഥാനാര്‍ഥി വരുമെന്നും താൻ ആരുടെയും പേര് നിർദേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിലും ചിറ്റൂരിൽ എൽഡിഎഫ് വിജയിക്കും. കോണ്‍ഗ്രസിന് ചിറ്റൂരില്‍ സ്ഥാനമില്ലെന്നും കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ സുമേഷ് അച്യുതനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തുടർന്ന് രണ്ടാം പിണറായി സർക്കാരിൽ വൈദ്യുതി മന്ത്രിയായി.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സർക്കാരിനു തെറ്റുപറ്റിയ കാര്യം സമ്മതിച്ചത്.
പിന്നീട് പാർട്ടി ഇടപെട്ട് തെറ്റ് തിരുത്തി. മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം പിഎം ശ്രീ വിവാദവും തദ്ദേശതെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിരിക്കാം. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽവരും. എല്‍ഡിഎഫിന് 60 സീറ്റുകള്‍ ജയിക്കാനാകുന്ന സാഹചര്യം ഇപ്പോഴുമുണ്ട്.
രാഷ്ട്രീയ മത്സരം നടന്ന ജില്ലാ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ യുഡിഎഫിനേക്കാള്‍ 17 ലക്ഷം വോട്ടുകള്‍ എൽഡിഎഫിന് അധികമുണ്ട്. അമിത ആത്മവിശ്വാസം കൊണ്ടാണ് തോല്‍വിയുണ്ടായത്.
ഇത് സംഘടനാ വീഴ്ചയാണെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ പരാജയത്തിന്റെ കാരണം കണ്ടെത്തിയെന്നും പരിഹാര നടപടികൾ ആരംഭിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണം.
വീടുകൾ സന്ദർശിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. വോട്ടിംഗ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ തിരിച്ച് പിടിക്കാം.
സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. ശബരിമലപോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും കള്ളപ്രചാരവേല നടത്തിയിരുന്നു. ആ പരിശ്രമം അവർ ഉദ്ദേശിച്ച പോലെ വിജയിച്ചില്ല.
കണക്കുകൾ ഇതാണ് കാണിക്കുന്നത്. ശബരിമല ഉൾക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടും നേരിയ വർധന മാത്രമാണ് ഉണ്ടായിട്ടുള്ളത്.
അവരുടെ അവകാശവാദങ്ങൾ പൊളിഞ്ഞു. പാലക്കാട് പോലും കേവലഭൂരിപക്ഷം നേടാനായില്ല. യഥാർത്ഥത്തിൽ ബിജെപിയെ നേരിട്ടതും പ്രതിരോധിച്ചതും എൽഡിഎഫാണ്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41 വാർഡിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.
സംസ്ഥാനത്താകെ ഇതേ അവസ്ഥയാണ് പരസ്പരം വോട്ട് കൈമാറ്റം നടന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എൽഡിഎഫ് സംസ്ഥാന ജാഥ നടത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരള യാത്ര നടത്തും. മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന.
മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യാത്രയുടെ തീയതി അടുത്ത എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും. ജനങ്ങളിലേക്ക് കൂടുതൽ അടുക്കുക, ഇടതുസർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്നതാണ് കേരള യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം മുതൽ കാസർഗോഡു വരെ നടത്തുന്ന യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാനുള്ള നീക്കം നടത്തുന്നതിന്റെ ഭാഗമാണ് കേരള യാത്ര.
കേന്ദ്രസർക്കാരിനെതിരായ സമരവും എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ തൊഴിൽ നയങ്ങൾക്കെതിരെയുള്ള സമരപ്രഖ്യാപനം ജനുവരി 12ന് തിരുവനന്തപരുത്ത് നടത്തും.
Kerala
കൊച്ചി: ട്വന്റി 20യും കോൺഗ്രസും കൈകോർത്തതോടെ കുന്നത്തുനാട് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഒന്നിൽപോലും എൽഡിഎഫിന് ഭരണം പിടിക്കാനായില്ല. എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു.
ഇവിടെ എൽഡിഎഫിന് എട്ടു സീറ്റും യുഡിഎഫിന് ഏഴ് സീറ്റും ട്വന്റി 20ക്ക് രണ്ട് സീറ്റുമാണുണ്ടായിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്വന്റി 20 അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. ഇതോടെ യുഡിഎഫിന്റെ റെജി തോമസ് പ്രസിഡന്റായി.
മഴുവന്നൂർ പഞ്ചായത്തിൽ യുഡിഎഫിനാണ് ഭരണം. തിരുവാണിയൂരിൽ ഒമ്പതു സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് ട്വന്റി 20 അധികാരത്തിലെത്തിയത്. കുന്നത്തുനാട് പഞ്ചായത്തിൽ 12 സീറ്റുള്ള യുഡിഎഫ് ഭരണം പിടിച്ചു.
കിഴക്കമ്പലം പഞ്ചായത്തിൽ 14 സീറ്റ് നേടി ട്വന്റി 20 അധികാരത്തിലെത്തി. ഇവിടെ സംയുക്ത മുന്നണി ഏഴു സീറ്റുകൾ പിടിച്ചെടുത്തിരുന്നു. പൂതൃക്ക പഞ്ചായത്തിൽ യുഡിഎഫിനും ട്വന്റി 20ക്കും ഏഴ് വീതമാണ് അംഗങ്ങളുള്ളത്. നറുക്കെടുപ്പിൽ വിജയം ട്വന്റി 20ക്കൊപ്പം നിന്നു.
കോലഞ്ചേരി ഈസ്റ്റിൽ നിന്നുള്ള പൂജ ജോമോൻ പ്രസിഡന്റായി. ഐക്കരനാട് പഞ്ചായത്തിൽ 16വാർഡും വിജയിച്ച് ട്വന്റി 20 ഭരണം നിലനിർത്തി. വാഴക്കുളം പഞ്ചായത്തിൽ 24 വാർഡുകളിൽ 15ലും വിജയിച്ച യുഡിഎഫിനാണ് ഭരണം.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ എൽഡിഎഫ് നേടി. കോൺഗ്രസിന്റെ സവിത അബ്ദുൾറഹ്മാനാണ് പരാജയപ്പെട്ടത്. അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് നേടി.
Kerala
കോഴിക്കോട്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് എസിൽ കൂട്ടരാജി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ഗോപാലന്റെ നേതൃത്വത്തിൽ 400 പ്രവർത്തകരാണ് പാർട്ടി വിട്ടത്.
ജില്ലാ കമ്മിറ്റി അംഗങ്ങൾ,ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ, പാർട്ടി മെമ്പർമാർ തുടങ്ങിയവരാണ് പാർട്ടിവിട്ടത്. ഇവർ ഏതു പാർട്ടിയിൽ ചേരുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സ്വേച്ഛാധിപത്യപരവും ധിക്കാരപരവുമായ നടപടിയിൽ പ്രതിഷേധിച്ചാണ് തങ്ങൾ പാർട്ടി വിട്ടതെന്ന് വി.ഗോപാലൻ പറഞ്ഞു.
Kerala
ഇടുക്കി: സിപിഐ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്. നേതൃത്വത്തിന് വഴിതെറ്റി. സംഘടനാ സംവിധാനം ആകെ തകർന്നു.
സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യം പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നത് എന്തു കൊണ്ടെന്ന് അറിയില്ല. തനിക്ക് ഒരു ഇടമില്ലെന്ന് ബോധ്യമായി.അതിനാലാണ് പിന്മാറുന്നത്.
നടപടി ഭയക്കുന്നില്ല. പാർട്ടി അനുവദിക്കുമെങ്കിൽ സാധാരണ പ്രവർത്തകനായി തുടരും. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പൂർവ കാല ചരിത്രം അറിയാം. പാർട്ടിക്ക് സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കാൻ കഴിയണം. തന്റെ തീരുമാനം ജനം ചർച്ചചെയ്യട്ടെ.
സംസ്ഥാന നേതൃത്വം ഇടുക്കിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല. ഇടുക്കിയിലെ കൈയേറ്റ വിഷയത്തിൽ തുറന്ന നിലപാട് എടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് പാർട്ടി സെക്രട്ടറിയോട് പല തവണ ആവശ്യപ്പെട്ടതാണ്.
അത് ഇതുവരെ ഉണ്ടായില്ല. കമ്യൂണിസ്റ്റ് പാർട്ടി പോകേണ്ട വഴിയിലൂടെ അല്ല ഇപ്പോൾ പോകുന്നത്. സിപിഐയിൽ കുറെ കാലമായി വിമർശനവും സ്വയം വിമർശനവുമില്ല. ഇടുക്കി ജില്ലയിൽ പാർട്ടി തകർന്നെന്നും കെ.കെ. ശിവരാമൻ തുറന്നടിച്ചു.
Kerala
കോഴിക്കോട്: സിപിഎം വേങ്ങേരി ഏരിയാ കമ്മിറ്റി അംഗം ഒ.സദാശിവൻ കോഴിക്കോട് കോർപറേഷനിലെ എൽഡിഎഫ് മേയർ സ്ഥാനാർഥിയാകും. വേങ്ങേരി വാർഡിൽ നിന്ന് ജയിച്ച ഒ.സദാശിവൻ മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കി.
ഇത് മൂന്നാം തവണയാണ് സദാശിവൻ കോഴിക്കോട് കോർപറേഷൻ കൗൺസിലറാകുന്നത്. ഡോ. എസ്. ജയശ്രീ ഡെപ്യൂട്ടി മേയറാവും. ജയശ്രീ നിലവിലെ കൗൺസിലിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സനാണ്.
കോട്ടൂളി വാർഡിൽ നിന്നാണ് ജയശ്രീ വിജയിച്ചത്. കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലാണ്.
എൽഡിഎഫ് 35, യുഡിഎഫ് 28, എൻഡിഎ 13 എന്നിങ്ങനെയാണ് കോർപറേഷനിലെ കക്ഷിനില. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ചില തിരിച്ചടികളുണ്ടായി. ആ സാഹചര്യം മാറും.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകൾ സൂക്ഷമായി പരിശോധിച്ചാൽ എൽഡിഎഫിന് 64 സീറ്റുകളിൽ മുൻ തൂക്കമുണ്ട്. ഇത് സൂചിപ്പിക്കുന്നത് എൽഡിഎഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും അടിത്തറ തകർന്നുവെന്ന വലതുപക്ഷ കക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും വിശകലനത്തെ അംഗീകരിക്കാൻ കഴിയില്ല.കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും യുഡിഎഫിന് മുൻതൂക്കമുണ്ട്.
രാഷ്ട്രീയ പോരാട്ടം നടന്ന ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പമാണ്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ വോട്ടെണ്ണലില്‍ പിഴവ് സംഭവിച്ചതായി പരാതി. ഇതു സംബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോളി മടുക്കക്കുഴി നൽകിയ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12 -ാം വാർഡിലെ ഒന്നാം ബൂത്തിലെ വോട്ട് വീണ്ടും എണ്ണി.
ഇതോടെ ജയിച്ച യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിയുടെ ഭൂരിപക്ഷം 135 ആയി കുറഞ്ഞു. പോളിംഗ് സമയത്ത് ബൂത്തിലെ ഒരു ബാലറ്റ് മെഷീൻ കേടായിരുന്നു. തുടർന്ന് മറ്റൊരു മെഷീൻ ഉപയോഗിച്ചാണ് വോട്ടിംഗ് പൂർത്തീകരിച്ചത്. എന്നാൽ കൗണ്ടിംഗ് സമയത്ത് ശ്രദ്ധിക്കാതെ ആദ്യത്തെ മെഷീനിലെ വോട്ട് മാത്രമാണ് എണ്ണിയത്.
ആദ്യത്തെ ബാലറ്റ് മെഷീനിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 115 വോട്ടും തോമസ് കുന്നപ്പള്ളിക്ക് 53 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി.നാരായണന് 22 വോട്ടുമാണ് ലഭിച്ചത്. എന്നാൽ ചൊവ്വാഴ്ച രണ്ടാമത്തെ മെഷീനിലെ വോട്ടുകൾ എണ്ണിയപ്പോൾ ജോളി മടുക്കക്കുഴിക്ക് ആകെ 396 വോട്ടും തോമസ് കുന്നപ്പള്ളിക്ക് 168 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി.നാരായണന് 47 വോട്ടുകളും ലഭിച്ചു.
ഇതോടെ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിക്ക് ലഭിച്ച 295 വോട്ടിന്റെ ഭൂരിപക്ഷം 135 ആയി കുറഞ്ഞു. ഇതുപോലെ വെള്ളൂർ, നെടുംകുന്നം സെന്ററുകളിലും റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ജോളി മടുക്കക്കുഴി ജില്ലാ കളക്ടർക്ക് പരാതി നൽകി.
Kerala
ആലപ്പുഴ: സിപിഎം നേതാവ് എ. മഹേന്ദ്രൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. ചൊവ്വാഴ്ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് എ. മഹേന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിച്ചത്.
പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എ. മഹേന്ദ്രൻ നൂറനാട് ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞു വീശിയെങ്കിലും എൽഡിഎഫ് പിടിച്ചു നിന്ന ജില്ലയാണ് ആലപ്പുഴ.
ആകെയുള്ള 24 ഡിവിഷനുകളിൽ 16 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. യുഡിഎഫ് എട്ടു സീറ്റുകളിലും വിജയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ബുധനാഴ്ച പുറപ്പെടുവിക്കും.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട പഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാ പെരുമാറ്റചട്ടം നിലനിൽക്കും. ഈ വാർഡുകളിൽ നിലവിൽ സ്ഥാനാർഥികളായവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
അതേസമയം തിരുവനന്തപുരം വിഴിഞ്ഞം വാർഡിൽ തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പായി. കോർപറേഷനിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ ബിജെപിക്ക് വിഴിഞ്ഞം വാർഡിൽ ജയം അനിവാര്യമാണ്. 101 അംഗ കൗൺസിലിൽ 50 സീറ്റുകളിലാണ് ഇപ്പോൾ ബിജെപി ജയിച്ചിരിക്കുന്നത്.
ഇടതുപക്ഷം 29 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ യുഡിഎഫ് നിലമെച്ചപ്പെടുത്തി 19 സീറ്റിൽ വിജയിച്ചു. വിഴിഞ്ഞത്ത് മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ ഇതിനകം പ്രചാരണം സജീവമാക്കി.
Kerala
മലപ്പുറം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കുമെന്ന് മുന്‍ മന്ത്രി ഡോ. കെ.ടി.ജലീല്‍. ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക. 2026 ലെ സൂര്യന് ചുവക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
2010 ലെ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിന്റെ സ്ഥിതി സമാനമായിരുന്നു. എന്നാൽ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തി. അത്തരത്തിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയിക്കും.
ചുവപ്പിന്റെ മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങളെന്നും കെ.ടി.ജലീല്‍ കുറിച്ചു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് സിപിഎം നേതാവ് എം. സ്വരാജ്. ജനങ്ങളിൽ നിന്നും പഠിക്കുമെന്നും തിരുത്തേണ്ടത് തിരുത്തി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുമെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം അർഹിച്ചിരുന്നുവെന്നും സ്വരാജ് പറഞ്ഞു. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും എല്ലാ തെരഞ്ഞെടുപ്പിലും മുഖ്യപരിഗണനാ വിഷയങ്ങളായിക്കൊള്ളണമെന്നില്ല.
ഏതേതു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യേണ്ടതെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് ജനങ്ങൾ തന്നെയാണ്. എന്നാൽ നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഒരു തെരഞ്ഞെടുപ്പിൽ മുഖ്യപരിഗണനാ വിഷയമായില്ല എന്ന് കരുതി അതൊന്നും ഉപേക്ഷിക്കാനാവില്ലെന്നും സ്വരാജ് പറഞ്ഞു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ ജനങ്ങളെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാവ് എം.എം. മണിയുടെ പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സര്‍ക്കാരില്‍ നിന്നും പെന്‍ഷനും ആനുകൂല്യങ്ങളും കൈപ്പറ്റിയവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാതെ പണി തന്നുവെന്ന മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സണ്ണി ജോസഫിന്റെ ആവശ്യം.
ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഔദാര്യമാണെന്ന മണിയുടെ അവകാശവാദം അടിസ്ഥാന രഹിതമാണ്. ജനങ്ങളുടെ അവകാശങ്ങളെ സിപിഎമ്മിന്റെ ഔദാര്യമായി വ്യാഖ്യാനിക്കുന്നതും ചിത്രീകരിക്കുന്നതും കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സിപിഎം നേതാക്കള്‍ ജനവിധിയെ മാനിക്കുന്നവരോ, അതില്‍ നിന്ന് പാഠം പഠിക്കുന്നവരോ അല്ല. സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ് മണിയുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ റിട്ടയേർഡ് അധ്യാപകനെയും യുഡിഎഫ് സ്ഥാനാർഥിയെയും ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സിപിഎമ്മിന് ശക്തമായ തിരിച്ചടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അക്രമം കൊണ്ട് കോൺഗ്രസിനെയോ യുഡിഎഫിനെയോ തകർക്കാമെന്നു കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടി നൽകും. ആയുധം താഴെ വയ്ക്കാൻ സിപിഎം തയാറാകണം.
കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം ഇപ്പോൾ മാറി. ആയുധവുമായി കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുതെന്നും കുറ്റവാളികൾക്കെതിരെ പോലീസ് നടപടിയെടുത്തേ മതിയാകൂ എന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന് എംപി. സര്‍ക്കാര്‍ നടത്തുന്ന അക്രമം, ധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസിലേറ്റി നടക്കുന്നുവെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിന്റെ ഫലമെന്നും സുധാകരന് പറഞ്ഞു.
ഈ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല. ഒമ്പത് വര്‍ഷമായി പിണറായി വിജയന് സംസ്ഥാനം ഭരിക്കുന്നു. സംസ്ഥാനത്തെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരിടത്തും ഒരു വിഷയത്തിലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാം എന്ന് കരുതിയ സിപിഎമ്മിന് എതിരെയുള്ള കനത്ത പ്രഹരമാണിത്. പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുധാകരന് പറഞ്ഞു.
Kerala
മലപ്പുറം: ചെറുകാവ് പെരിയമ്പലത്ത് യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കത്തിനു തീപിടിച്ച് യുവാവിനു ദാരുണാന്ത്യം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു പൊള്ളലേറ്റ് മരിച്ചത്.
ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെ ഇർഷാദിന്റെ സ്കൂട്ടറിന്റെ മുന്നിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായത്.
പൊട്ടിത്തെറിയിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
തൃശൂർ: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതു തന്റെ മരണത്തിനു തുല്യമായിരുന്നെന്നും ഇപ്പോഴത്തെ വിജയം പൊതുപ്രവർത്തനരംഗത്തെ രണ്ടാം ജന്മമാണെന്നും മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര.
തദ്ദേശ തെരഞ്ഞെടുപ്പിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാംവാർഡായ സംസ്കൃതം കോളജിൽനിന്ന് മത്സരിച്ച് 319 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അനിൽ വിജയം സ്വന്തമാക്കിയത്.
മുന്‍പ് അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അനുഭവസന്പത്തുള്ള അനിൽ അക്കരയെ പഞ്ചായത്തിൽ പോരാട്ടത്തിനു കോണ്‍ഗ്രസ് രംഗത്തിറക്കിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിൽ അക്കരയ്ക്ക് 655 വോട്ടും സിപിഎമ്മിന്റെ കെ.ബി. തിലകന് 336 വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന വാർഡിൽ ഇത്തവണ ബിജെപി സ്ഥാനാർഥി ഹരീഷിന് 108 വോട്ടുകൾമാത്രമേ ലഭിച്ചുള്ളൂ.
Kerala
കല്‍പ്പറ്റ: യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി പറയുന്നതായി പ്രിയങ്കാ ഗാന്ധി എംപി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാനും അവരുടെ ശബ്ദങ്ങൾ ശ്രദ്ധയോടെ കേൾക്കാനും സത്യസന്ധവും കാരുണ്യപൂർണവും ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവർത്തിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തവും ഹൃദയംഗമവുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി ഒരു രാഷ്ട്രീയ ഫലത്തേക്കാൾ കൂടുതലാണ്. തങ്ങളുടെ പോരാട്ടങ്ങൾ മനസിലാക്കുകയും ആത്മാർഥതയോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു സർക്കാറിനായുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് എൻഡിഎ മിന്നും ജയം നേടിയതിന് പിന്നാലെ ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ.
എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം. കോൺഗ്രസ് എംപിയാണെന്ന് തരൂർ മറക്കുന്നു. തരൂർ ലക്ഷ്ണണ രേഖ കടക്കുന്നുവെന്നും കുര്യൻ വിമർശിച്ചു.
ലക്ഷ്മണരേഖയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഇന്റേണൽ ഡെമോക്രസിക്കു വേണ്ടി വിമർശനം നടത്തിയാൽ താനതിന് എതിരല്ല. ഞാനങ്ങനെ നടത്താറുണ്ട്. പക്ഷേ ശശി തരൂർ ലക്ഷ്മണരേഖ ലംഘിക്കുന്നു.
കോണ്‍ഗ്രസ് എംപി ആയതുകൊണ്ട് ആണ് ബിജെപി തരൂരിനെ പരിഗണിക്കുന്നതെന്നും അദ്ദേഹം മറക്കുന്നുവെന്നും കുര്യൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20 ശതമാനം വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് ശശി തരൂർ എംപി. നഗരസഭയിലെ 45 വർഷത്തെ എൽഡിഎഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി താനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം
എൽഡിഎഫിന്റെ ദീർഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യുഡിഎഫിന്റെയും ബിജെപിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്താകെയുള്ള യുഡിഎഫിന്റെ മികച്ച വിജയത്തെയും ശശി തരൂർ അഭിനന്ദിച്ചു.
National
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സംഖ്യം നേടിയ വിജയം കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ പൂർത്തിയാക്കുവാൻ നമ്മുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.
നഗരത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും വേണ്ടി പാർട്ടി പ്രവർത്തിക്കും. കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
കേരളം എൽഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് പൊറുതിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭരണം കാഴ്ചവയ്ക്കുന്നതിനും വികസിതകേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയായാണ് അവർ എൻഡിഎയെ കാണുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. എൽഎഡിഎഫ് തകർന്നടിഞ്ഞപ്പോൾ എൻഡിഎ നില മെച്ചപ്പെടുത്തി. ആറു കോർപറേഷനുകളിൽ യുഡിഎഫ് നാലെണ്ണം നേടിയപ്പോൾ എൽഡിഎഫും ബിജെപിയും ഒന്ന് വീതം നേടി.
തിരുവനന്തപുരം കോർപറേഷൻ ബിജെപി 50 സീറ്റിൽ വിജയം ഉറപ്പിച്ചു. എൽഡിഎഫ് 29 സീറ്റിലും യുഡിഎഫ് 19 സീറ്റിലും രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവരുടെ തീരുമാനം നിർണായകമാണ്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.
കൊല്ലം കോർപറേഷനിൽ യുഡിഎഫ് 27 സീറ്റിലും എൽഡിഎഫ് 16 സീറ്റിലും എൻഡിഎ 12 സീറ്റിലും ഒരു സ്വതന്ത്രനും വിജയിച്ചു. കൊച്ചിയിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. യുഡിഎഫ് 47 സീറ്റിലും എൽഡിഎഫ് 22 എൻഡിഎ ആറു സീറ്റിലും സ്വതന്ത്രൻ ഒരു സീറ്റിലും വിജയിച്ചു.
തൃശൂരിൽ യുഡിഎഫ് 33 സീറ്റിലും എൽഡിഎഫ് പതിനൊന്ന് സീറ്റിലും എൻഡിഎ എട്ടു സീറ്റിലും വിജയിച്ചു. കോഴിക്കോട്ട് എൽഡിഎഫ് 34 സീറ്റിലും യുഡിഎഫ് 26, എൻഡിഎ 13 സീറ്റിലും, സ്വതന്ത്രൻ മൂന്ന് സീറ്റിലും വിജയിച്ചു. കണ്ണൂരിൽ 36 സീറ്റോടെ യുഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫ് പതിനഞ്ച് സീറ്റിലും എൻഡിഎ നാലു സീറ്റിലും വിജയിച്ചു.
17337 ഗ്രാമ പഞ്ചായത്ത് സീറ്റിൽ യുഡിഎഫ് 6984 സീറ്റിൽ വിജയിച്ചു. എൽഡിഎഫ് 5785 സീറ്റിലും എൻഡിഎ 1309 സീറ്റിലും സ്വതന്ത്രർ 1164 സീറ്റിലും വിജയിച്ചു. 2267 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ യുഡിഎഫ് 958, എൽഡിഎഫ് 759, എൻഡിഎ 50, സ്വതന്ത്രർ നാൽപ്പത് സീറ്റിലും വിജയിച്ചു.
3240 മുനിസിപ്പാലിറ്റി സീറ്റുകളിൽ 1458 യുഡിഎഫും 1100 എൽഡിഎഫും എൻഡിഎ 324, സ്വതന്ത്രർ 323 സീറ്റിലും വിജയിച്ചു. 346 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ യുഡിഎഫ് 196, എൽഡിഎഫ് 148, ഒരു സ്വതന്ത്രനും വിജയിച്ചു.
ജില്ലാ അടിസ്ഥാനത്തിൽ എൽഡിഎഫും ബിജെപിയും ഏഴു വീതം ജയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർഗോഡ്, കണ്ണൂർ ജില്ലകൾ എൽഡിഎഫ് നിലനിർത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി , എറണാകുളം, മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലാ പഞ്ചായത്തുകൾ യുഡിഎഫ് വിജയിച്ചു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് കുത്തക ഡിവിഷനുകളിൽ എൽഡിഎഫിനും യുഡിഎഫിനും കാലിടറി. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കുമരകത്ത് യുഡിഎഫിലെ പി.കെ വൈശാഖ് അട്ടിമറി വിജയം നേടി. എൽഡിഎഫിലെ എസ്. അംഗരീസിനെ 1654 വോട്ടുകൾക്കാണ് വൈശാഖ് തറപറ്റിച്ചത്.
വാശിയേറിയ പോരാട്ടം നടന്ന അതിരമ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി ജിം അലക്സ് വിജയിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിലിനെയാണ് ജിം പരാജയപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞാണ് ജിം കേരള കോൺഗ്രസ് എമ്മിൽ ചേർന്നത്. 2015 ലെ തെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഡിവിഷനിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച ജിം അലക്സ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ തോൽവിയിൽ പ്രതികരിച്ച് കോരളാ കോൺഗ്രസ് -എം നേതാവ് ജോസ് കെ. മാണി. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. വീഴ്ച പരിശോധിക്കും.
വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ പത്തു സ്ഥാനാർഥികൾ വിജയിച്ചു. തോൽവി പരിശോധിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
അതേ സമയം ജോസ് കെ. മാണിയുടെ സ്വന്തം വാർഡിൽ എൽഡിഎഫ് തോറ്റത് അവർക്ക് കനത്ത തിരിച്ചടിയായി. ജോസ് കെ. മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാർഡിലാണ് അവർക്ക് കാലിടറിയത്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ സ്വന്തം വാർഡിൽ എൽഡിഎഫിന് തോൽവി. പാലാ നഗരസഭ 22 -ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി രജിത പ്രകാശ് വിജയിച്ചു.
രജിത 287 വോട്ടും കേരളാ കോൺഗ്രസ് സ്ഥാനാർഥി 232 വോട്ടും ലഭിച്ചു. ജോസ് കെ. മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാർഡുകൂടിയാണിത്. അതേ സമയം മാണി സി.കാപ്പൻ എംഎൽഎയുടെ സ്വന്തം വാർഡിൽ കേരള കോൺഗ്രസ് -എം സ്ഥാനാർഥി ജയിച്ചു.
എൽഡിഎഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്. കേരള കോൺഗ്രസ് -എം നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി.
Kerala
പാലാ: മാണി സി.കാപ്പൻ എംഎൽഎയുടെ സ്വന്തം വാർഡിൽ കേരള കോൺഗ്രസ് -എം സ്ഥാനാർഥിക്ക് ജയം. എൽഡിഎഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്.
കേരള കോൺഗ്രസ് -എം നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി. ആകെയുള്ള 773 വോട്ടിൽ 496 വോട്ട് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. ടെലിവിഷൻ ചിഹ്നത്തിൽ മത്സരിച്ച കാപ്പന്റെ പാർട്ടിയായ കെഡിപിയിലെ മിനിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കെതിരെയുള്ള ജനവിധിയും അംഗീകാരവുമാണ് വോട്ടർമാർ നൽകിയിരിക്കുന്നതെന്ന് കേരള കോൺഗ്രസ് -എം നേതാവും നിലവിലെ കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. 8.20 മുതല്‍ ഫലം എത്തിത്തുടങ്ങുമെങ്കിലും പൂർണഫലം ഉച്ചയോടെ ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 73.56 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ 70.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാം ഘട്ടത്തിൽ 76.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ ബാലറ്റുകള്‍ കളക്ടറേറ്റുകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് എണ്ണുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് അവസാന മണിക്കൂറിലേക്ക് കടന്നപ്പോൾ ബൂത്തുകളിൽ നീണ്ടനിര. ഉച്ചയ്ക്ക് മൂന്നരവരെയുള്ള കണക്കനുസരിച്ച് 68.28 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മഡിയൻ ഗവ.എൽപി സ്കൂളിലെ പോളിംഗ് ബൂത്തിൽ കള്ള വോട്ട് ചെയ്തുവെന്ന് ആരോപിച്ച് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.
കണ്ണൂർ കതിരൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്തു. പാനൂർ ബ്ലോക്ക് പുല്ലാട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി കെ.ലതികയ്ക്കുനേരെയാണ് ബൂത്തിനകത്ത് വച്ച് ആക്രമണമുണ്ടായത്. കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽപി സ്കൂളിലെ ബൂത്തിൽ വച്ചായിരുന്നു സംഭവം.
ബൂത്തിനകത്തെത്തിയ ചിലർ ലതികയുടെ കൈയ്യിൽ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്സ് ലിസ്റ്റ് പിടിച്ചു വാങ്ങുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ലതികയെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഒമ്പതരെ വരെയുള്ള കണക്ക് പ്രകാരം 16 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തൃശൂർ (16.61%), പാലക്കാട് (17.06), മലപ്പുറം (17.38), കോഴിക്കോട് (16.85), വയനാട് (16.67), കണ്ണൂർ (16.15), കാസർഗോഡ് (16.24) ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് പുരോഗമിക്കുമ്പോഴും പലയിടത്തും വോട്ടിംഗ് മെഷീൻ തകരാറിലായി.
പാലക്കാട് നെല്ലായ പട്ടിശേരി വാർഡിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് അര മണിക്കൂർ വോട്ടിംഗ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിംഗ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശേരി വെസ്റ്റ് ആറാം വാർഡിൽ 15 മിനിറ്റോളം വോട്ടിംഗ് തടസപ്പെട്ടു.
തളിപ്പറമ്പിൽ വിവിധ ഭാഗങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. കാഞ്ഞിരങ്ങാട്, മാവിച്ചേരി എന്നിവിടങ്ങളിൽ ഒരു മണിക്കൂറോളം താമസിച്ചാണ് പോളിംഗ് തുടങ്ങിയത്. കാസർഗോഡ് നഗരസഭ ഹൊന്നമൂല (വാർഡ് 24) യന്ത്രം പണിമുടക്കി.
പുതിയ മെഷിൻ വച്ച് 8.35നാണ് ഇവിടെ വോട്ടിംഗ് പുനരാരംഭിച്ചത്. ഏതാനും വോട്ടുകൾ ചെയ്ത ശേഷമായിരുന്നു തകരാർ. ഉദുമ പഞ്ചായത്ത് അംബികാ നഗർ സ്കൂളിലെ ബൂത്തിൽ യന്ത്രം മുടക്കിയതിനാൽ 8.46 നു വോട്ടു പുനരാരംഭിച്ചു. 6.30 മുതൽ വോട്ടർമാർ ക്യൂവിൽ ഉണ്ടായിരുന്നു.
National
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറു വരെയാണ് പോളിംഗ്.
ഏഴു ജില്ലകളിലായി ആകെ 1,53,37,176 വോട്ടർമാരാണ് ഇന്നു പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
38,994 പേർ മത്സരരംഗത്തുണ്ട്. 470 ഗ്രാമപഞ്ചായത്തുകളിലെ 9,015 വാർഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനുകളിലേക്കും ഏഴു ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം.
47 മുനിസിപ്പാലിറ്റികളിലായി 1,829 വാർഡുകളിലും മൂന്നു കോർപറേഷനുകളിലെ 188 ഡിവിഷനുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനായിരുന്നു. ശനിയാഴ്ചയാണ് ഇരുഘട്ടങ്ങളുടെയും ഫലപ്രഖ്യാപനം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വൈകുന്നേരം നാല് വരെ 60 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിംഗ് തിരുവനന്തപുരത്തും (55.71%) കൂടുതൽ പോളിംഗ് എറണാകുളത്തുമാണ് (63.54%) രേഖപ്പെടുത്തിയത്.
ആലപ്പുഴ 62.64%, കൊല്ലം 59.68%, പത്തനംതിട്ട 57.49%, കോട്ടയം 60.02%, ഇടുക്കി 58.84% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. സ്ഥാനാർഥികൾ എല്ലാവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു മാസം നടത്തിയ പ്രചാരണം ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണ് പോളിംഗിൽ കാണാൻ കഴിയുന്നത്. ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാണെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ പറഞ്ഞു. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളൊഴിച്ചാൽ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
വോട്ടിംഗ് മെഷീൻ മാറിയതിനെ തുടർന്ന് പത്തനാപുരത്ത് തെരഞ്ഞെടുപ്പ് വൈകിയാണ് ആരംഭിച്ചത്. പട്ടാഴി പാണ്ടിത്തിട്ട ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷിനായിരുന്നു എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂർ ഡിവിഷനിലെ വോട്ടിംഗ് മെഷിനാണ് എത്തിച്ചത്.
ഇതോടെ പട്ടാഴിയിലും തലവൂരിലും വോട്ടിംഗ് വൈകിയാണ് ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നഷ്ടപ്പെട്ട സമയത്തിനു പകരമായി അധിക സമയം അനുവദിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള ഏഴുജില്ലകള്‍ക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13ന് രാവിലെ വോട്ടെണ്ണും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ആകെ 20.41% പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് ആലപ്പുഴയിലും (21.82%) കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (18.93%) രേഖപ്പെടുത്തിയത്.
കൊല്ലം (20.73%), പത്തനംതിട്ട (20.04%), കോട്ടയം (20.55%), ഇടുക്കി (19.09%), എറണാകുളം (21.07%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യനിത്തോട്ടത്തു കള്ളവോട്ട് ചെയ്തെന്ന് ആരോപണം ഉയർന്നു.
മങ്കുഴികുന്നേൽ വിഷ്ണുവിന്റെ വോട്ട് സഹോദരൻ ജിഷ്ണു ചെയ്തുവെന്ന് എൽഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകുമെന്ന് എൽഡിഎഫ് വ്യക്തമാക്കി. ഇടുക്കി മറയൂർ പഞ്ചായത്തിൽ 10-ാം വാർഡ് (മാശി വയൽ) ബ്ലോക്ക് സ്ഥാനാർഥികളുടെ ബാലറ്റ് യൂണിറ്റ് മാറി പോയി.
പകരം യൂണിറ്റ് സ്ഥാപിച്ചാണ് ഇവിടെ വോട്ടിംഗ് പുരോഗമിക്കുന്നത്. കോട്ടയം പായിപ്പാട് കുഴഞ്ഞു വീണ രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെ മാറ്റി. വാകത്താനത്തും ഒരു പോളിംഗ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു.
Kerala
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. തദ്ദേശ തെരഞെടുപ്പിൽ പൊതുവെ മികച്ച മുന്നേറ്റം ഇടതനുകൂലമായി ഉണ്ടാകാറുണ്ട്.
അത് തന്നെ ഇത്തവണയും പ്രതീക്ഷിക്കുകയാണ്. പൊതു രാഷ്ട്രീയ സ്ഥിതി ചർച്ചയാകും. വർഗീയതക്കെതിരെ ജനവിധിയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സ്വർണക്കൊള്ള ചർച്ചയാകും. ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം കോര്‍പറേഷനിൽ ബിജെപി വിജയ തിലകമണിയും. വിശ്വാസികൾ ഈ തെരെഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നും വോട്ട് ചെയ്തശേഷം സുരേഷ് ഗോപി പറഞ്ഞു.
വികസനം പറഞ്ഞാണ് ബിജെപി വോട്ട് തേടിയത്. അടിസ്ഥാനപരമായ വികസനമാണ് എൻഡിഎയുടെ ലക്ഷ്യം. ബിജെപി ആത്മവിശ്വാസത്തിലാണ്. നടിയെ ആക്രമിച്ച കേസിൽ വിധി വരട്ടെയെന്നും കോടതി വിധി എല്ലാവര്ക്കും ബാധകമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അതിരാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തു. തിരുവനന്തപുരം ശാസ്തമംഗലം ഡിവിഷനിലാണ് സുരേഷ് ഗോപിക്ക് വോട്ട്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഉടൻ ഡല്‍ഹിക്ക് പോകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിംഗിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകൾ ചൊവ്വാഴ്ച വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
ആറു കഴിഞ്ഞും പോളിംഗ് പൂർത്തിയായില്ലെങ്കിൽ വരി നിൽക്കുന്നവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തും. അഞ്ചു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബലപരീക്ഷണമായാണ് മുന്നണികൾ തദ്ദേശതെരഞ്ഞെടുപ്പിനെ കാണുന്നത്.
വോട്ടെടുപ്പിനുശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിലേക്കു മാറ്റും. വിതരണ കേന്ദ്രങ്ങൾ തന്നെയാണ് സ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്.
ശനിയാഴ്ചയാണ് വോട്ടെണ്ണൽ. രണ്ടാംഘട്ട പോളിംഗ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം അവസാനിക്കും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രചാരണത്തിന് ഞായറാഴ്ച വൈകുന്നേരം അറിന് സമാപനം കുറിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഞായറാഴ്ച പരസ്യ പ്രചാരണം സമാപിക്കുന്നത്.
ഈ ഏഴു ജില്ലകളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. ഇവിടങ്ങളിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒന്നാംഘട്ടത്തിൽ 1,32,83739 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
ഏഴു ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടം ജനവിധി തേടുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒമ്പതിന് വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. 11നാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ്. 13നു ഫലം അറിയാനാകും.
സംസ്ഥാനത്താകെ 2448 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് റിപ്പോർട്ട്. സാധാരണ ബൂത്തുകളിൽ വോട്ടെടുപ്പുദിവസം ഒരു പോലീസ് ഉദ്യോഗസ്ഥനെ വിന്യസിക്കുകയാണെങ്കിൽ പ്രശ്ന ബാധിത ബൂത്തുകളിൽ ഇന്റലിജൻസ് വിഭാഗങ്ങളുടെ പ്രശ്ന സാധ്യത എത്രത്തോളമുണ്ടാകാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് വിന്യാസം.
NRI
റിയാദ്: കേരളത്തിലെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കേളിയുടെ 13 മുൻ അംഗങ്ങൾ മത്സരിക്കുന്നു. അംഗങ്ങളുടെ ഉറ്റ ബന്ധുക്കളായ 36 പേരും ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നുണ്ട്.
കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന ദസ്തക്കീർ ചാത്തനൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്ന ആർ. നടേശൻ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അതിയന്നൂർ ഡിവിഷനിലും നിസാർ അമ്പലംകുന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിനല്ലൂർ ഡിവിഷനിലും ബേബി കുട്ടി പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലും ജനവിധി തേടുന്നു.
മലാസ് ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.രാജീവൻ കണ്ണൂർ കണ്ണപുരം പഞ്ചായത്ത് ഒമ്പതാം വാർഡിലും ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ജബ്ബാർ ഉർങ്ങാട്ടരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലും ബദിയ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബഷീർ പനോലൻ മൂത്തേടം ഗ്രാമ പഞ്ചായത്തിലേക്കും മത്സരിക്കുന്നുണ്ട്.
ഒലയ ഏരിയ ഒലയ്യ യൂണിറ്റ് അംഗങ്ങളായിരുന്ന പൂഴിത്തറ സലാം പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലും ഇ.കെ. മുഹമ്മദ് ഫാസിൽ വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലും സുലൈമാനിയ യൂണിറ്റ് അംഗമായിരുന്ന അബു കൊല്ലടിക അമരമ്പലം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലും ജനവിധി തേടുന്നു.
അൽഖർജ് സിറ്റി യൂണിറ്റ് മുൻ ട്രഷറർ പാലപ്പെട്ടി അബൂബക്കർ(സിദ്ദീഖ്) പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡിലും അസീസിയ യൂണിറ്റ് അംഗമായിരുന്ന ഷുക്കൂർ തളിക്കുളം 17-ാം വാർഡിലും സുലൈ ഓൾഡ് സനയ്യ അംഗമായിരുന്ന സദാശിവൻ നായർ നഗരൂർ പഞ്ചായത്ത് ദർശനവട്ടം വാർഡിലും കേളി കുടുംബ വേദി അംഗമായിരുന്ന അഡ്വ. നബീല പാറമ്മൽ മുന്നിയൂർ പഞ്ചായത്ത് ഒന്നാം വാർഡിലും മത്സരിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: വനിതാ സ്ഥാനാർഥിക്കും ഭർത്താവിനും മർദനമേറ്റ സംഭവത്തിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പഞ്ചായത്ത് പുതുകുറിച്ചി വാർഡിൽ നിന്ന് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനും ഭർത്താവിനുമാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്.
സംഭവത്തിൽ കഠിനംകുളം സ്വദേശികളായ ആദികേശവ്, സന്ദീപ്, ഹരീഷ് എന്നിവരാണ് പിടിയിലായത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഞായറാഴ്ച രാത്രി ഒമ്പതിന് വീടിനു മുന്നിൽ നാലംഗ സംഘം ബഹളം വച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എയ്ഞ്ചലും ഭർത്താവും ആശുപത്രിയിൽ ചികിത്സതേടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
Kerala
കോട്ടയം: യുഡിഎഫ് നല്കിയതിനേക്കാള് സീറ്റും പരിഗണനയും കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫില്‍ ലഭിക്കുന്നുണ്ടെന്ന് ചെയര്മാന് ജോസ് കെ. മാണി എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 1200ലധികം സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നതെന്നും കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലയില്‍ 470 സീറ്റുകളിലും ജനവിധി തേടുന്നു. യുഡിഎഫ് മുന്നണിയിലായിരുന്നപ്പോള്‍ ഇത്രയും പരിഗണനയും സീറ്റും ലഭിച്ചിട്ടില്ല. ആയിരത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എല്ലാ ജില്ലയിലും സാന്നിധ്യമറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിനു സാധിക്കുന്നുണ്ട്. യുഡിഎഫില്‍ സീറ്റ് ലഭിക്കുമ്പോള്‍ ഒപ്പം റിബലുകളെയും ലഭിക്കും. ഇപ്പോള്‍ അതില്ല. പലവാര്‍ഡുകളിലും സ്ഥാനാര്‍ഥികളില്ലാതെ യുഡിഎഫ് തകര്‍ച്ചയിലേക്കു പോകുകയാണ്. കോണ്‍ഗ്രസിനെതിരേ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലുള്ളവര്‍ റിബലായി മത്സരിക്കുന്നു. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളത്.
തീവ്രവര്‍ഗീയ ശക്തികളുമായി യുഡിഎഫ് പ്രത്യക്ഷത്തില്‍തന്നെ കൂട്ടുകൂടുകയാണ്. മതസൗഹാര്‍ദം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിനൊപ്പം നില്ക്കും.
ബിജെപിയുമായി യുഡിഎഫിനു പലയിടത്തും അന്തര്‍ധാരയുണ്ട്. പാലാ നഗരസഭയിലുള്‍പ്പടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്നവര്ക്കെതിരേ യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. യുഡിഎഫുമായി അകന്നുനിന്ന സമയത്ത് രണ്ടരമാസം അവരുടെ നിലപാട് നോക്കിയിരുന്നു. തുടര്‍ന്നു എല്‍ഡിഎഫില്‍ ചേരുകയായിരുന്നു.
ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തനം സജീവമാക്കുന്നു. ലേബര്‍ കോഡ്, വനം-വന്യജീവി ഭേദഗതി, ഭൂപതിവ് ഭേദഗതി, റബര്‍, നെല്ല് താങ്ങുവില തുടങ്ങി എല്ലാ വിഷയങ്ങളിലും കേരള കോണ്‍ഗ്രസ് എം നിലപാട് വ്യക്തമാക്കുകയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തുവെന്നും ജോസ് കെ. മാണി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണവിജയമാണ്. കഴിഞ്ഞ പ്രവിശ്യത്തെക്കാള്‍ കൂടുതള്‍ സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു അധികാരത്തിലെത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസസമിയെ നിശ്ചയിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിനു മുഖ്യപങ്ക് വഹിക്കാനാകും. അടുത്ത തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ പാലാ, കടുത്തുരുത്തി, ചാലക്കുടി, പെരുമ്പാവൂര്‍ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ : എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കുന്ന മുൻ ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി. ആലപ്പുഴ കൈനകരിയിൽ വിമതനായി മത്സരിക്കുന്ന മുൻ ലോക്കൽ സെക്രട്ടറി എം.എസ്.മനോജിനെയാണ് പുറത്താക്കിയത്.
മനോജിനെ പിന്തുണച്ച എൽസി അംഗം എ.കെ.ജയ്മോനെയും പുറത്താക്കി. എൽഡിഎഫ് ഘടകക്ഷിയായ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസിന്റെ വാർഡിലാണ് മുൻ എൽസി സെക്രട്ടറി എം.എസ്.മനോജ് വിമത സ്ഥാനാർഥിയായത്.
എൻസിപി യുവജന വിഭാഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും റോവിംഗ് താരവുമായ റോച്ചാ സി. മാത്യുവാണ് കൈനകരി ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ ഇരുമുന്നണികൾക്കും വിമത ഭീഷണി. വാഴോട്ടുകോണം, ഉള്ളൂർ, കാച്ചാണി, ചെമ്പഴന്തി, വിഴിഞ്ഞം വാർഡുകളിലാണ് എൽഡിഎഫിന് വിമതഭീഷണി.
സിപിഎം പ്രാദേശിക നേതാക്കളാണ് എൽഡിഎഫ് സ്ഥാനാർഥികൾക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം അവസാനനിമിഷം വരെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎക്കെതിരേ ആരോപണം ഉന്നയിച്ചാണ് ഉള്ളൂരിൽ മുൻ ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനി മുൻ ബ്യൂറോ ചീഫുമായ കെ. ശ്രീകണ്ഠനും ചെമ്പഴന്തിയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും മത്സരരംഗത്തുണ്ട്.
വാഴോട്ടുകോണം വാർഡിൽ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി അംഗം കെ.വി. മോഹനനും കാച്ചാണിയിൽ നെട്ടയം സതീഷും വിഴിഞ്ഞത്ത് എൻ.എ.റഷീദുമാണ് രംഗത്തുള്ളത്.
യുഡിഎഫിനും കോർപറേഷനിൽ നാലിടത്താണ് വിമത ശല്യമുള്ളത്. പൗണ്ട് കടവിൽ സുധീഷ് കുമാർ, പുഞ്ചക്കരിയിൽ മുൻ കൗൺസിലർ കൃഷ്ണവേണി, കഴക്കൂട്ടത്ത് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി. ലാലു, വിഴിഞ്ഞത്ത് യൂത്ത് കോൺഗ്രസ് നേതാവ് സിസൈൻ ഹുസൈൻ എന്നിവരാണ് പത്രിക നൽകിയത്.
പൗണ്ടുകടവിൽ ലീഗും പുഞ്ചക്കരിയിൽ ആർഎസ്പിയുമാണ് മത്സരിക്കുന്നത്. ഇതിനു പുറമേ സീറ്റു തർക്കത്തെ തുടർന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അഞ്ച് സീറ്റിൽ മത്സരിക്കുന്നുണ്ട്.
Kerala
കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്തു കൂടി എല്‍ഡിഎഫിന് ജയം. രണ്ടിടത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളി. 13-ാം വാര്‍ഡായ കോടല്ലൂരില്‍ യുഡിഎഫ് സ്ഥാനാർഥി ഷമീമയുടെ പത്രികയാണ് തള്ളിയത്. ഇതോടെ എല്‍ഡിഎഫ് സ്ഥാനാർഥി ഇ. രജിയത എതിരില്ലാതെ വിജയിച്ചു.
അഞ്ചാം പീടിക 26-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ലിവ്യ പത്രിക പിന്‍വലിച്ചതോടെ ഇവിടെയും എല്‍ഡിഎഫ് സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചു. 18-ാം വാര്‍ഡായ തളിയില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായ കെ.വി. പ്രേമരാജനും എതിരാളികളില്ല.
ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ. രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ. പ്രേമരാജന്‍ എന്നിവര്‍ക്കും എതിരില്ല. 20 വാര്‍ഡുകളുള്ള ആന്തൂര്‍ നഗരസഭയില്‍ യുഡിഎഫ് 17 സീറ്റുകളിലേക്കാണ് പത്രിക നല്‍കിയത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതിനു പിന്നാലെ മത്സരരംഗത്തുള്ളവരുടെ അന്തിമ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. 50709 പുരുഷന്മാരും 56501 പേര് സ്ത്രീകളുമുൾപ്പടെ 107210 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.
2479 നാമനിര്‍ദേ പത്രികകള്‍ തള്ളിയതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കാസര്‍ഗോഡ് 4363, കണ്ണൂര്‍ 8140, വയനാട് 3164, കോഴിക്കോട് 9998, മലപ്പുറം13362, പാലക്കാട് 10162, തൃശൂര്‍ 10998, എറണാകുളം 9545, ഇടുക്കി 4093, കോട്ടയം 6218, ആലപ്പുഴ 7193, പത്തനംതിട്ട 4219, കൊല്ലം 7168, തിരുവനന്തപുരം 8587 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം.
തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. ഇതിനു ശേഷമാകും തദ്ദേശപ്പോരിന്റെ അന്തിമചിത്രം തെളിയുക. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിനുശേഷം റിട്ടേണിംഗ് ഓഫീസർ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക.
സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ മത്സര രംഗത്തുള്ളത് 108580 സ്ഥാനാർഥികൾ. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് മലപ്പുറം ജില്ലയിലാണ്. 13595 പേരാണ് ഇവിടെ പത്രിക നൽകിയത്.
പാലക്കാട് ജില്ലയിൽ 10372, തൃശൂരിൽ 11079, എറണാകുളം ജില്ലയിൽ 10092 പേരും മത്സര രംഗത്തുണ്ട്. കാസർഗോഡ് 4374, കണ്ണൂർ 8238, വയനാട് 3180, കോഴിക്കോട് 9977, ഇടുക്കി 4257, കോട്ടയം 6276, ആലപ്പുഴ 7210, പത്തനംതിട്ട 4164, കൊല്ലം 7141, തിരുവനന്തപുരം 8625 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥാനാർഥികളുടെ എണ്ണം.
സംസ്ഥാനത്താകെ 164427 നാമനിർദേശ പത്രികകളാണ് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.
ഇതിനുശേഷമെ അന്തിമ ചിത്രം തെളിയൂ. തുടർന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Kerala
തിരുവനന്തപുരം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചു. ഒന്നര ലക്ഷത്തോളം പേർ പത്രിക നൽകിയതായാണ് പ്രാഥമിക കണക്ക്. ശനിയാഴ്ച സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.
ഇതിനുശേഷമെ അന്തിമ ചിത്രം തെളിയൂ. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ സ്ഥാനാർഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാം.
സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാർഥികളുടേയും നാമനിർദേശ പത്രികകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവർക്ക് ലഭിക്കും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും.
തുടർന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Kerala
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ.ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സ്വരാജ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. കെ. ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജിന്റെ ആരോപണം.
എന്നാൽ ബാബുവിന്റെ വിജയം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിന് എതിരെയാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വരാജിന്റെ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും വാദം കേൾക്കൽ ആരംഭിച്ചിരുന്നില്ല. ഹർജി അപ്രസക്തമായെന്നും അതിനാൽ പിൻവലിക്കുകയാണെന്നും സ്വരാജ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
തുടർന്നാണ് ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. ഇതോടെ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ അവസാനിച്ചു.
District News
കുട്ടമ്പുഴ
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥി പട്ടിക പ്രഖാപിച്ചു. 17 വാർഡുകളുള്ള പഞ്ചായത്തിൽ സിപിഎം-10, സിപിഐ- അഞ്ച്, കേരളാ കോൺഗ്രസ് (എം)-ഒന്ന്, സതന്ത്ര-ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
ഒന്ന്, രണ്ട്,10, 13, 16 വാർഡുകളിലാണ് സിപിഐ സ്ഥാനാർഥികൾ. അഞ്ചാം വാർഡിൽ കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥിയും, 11 ൽ സ്വതന്ത്ര സ്ഥാനാർഥിയും മറ്റിടങ്ങളിൽ സിപിഎം സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്.
വാർഡ് അടിസ്ഥാനത്തിൽ സ്ഥാനാർഥികൾ: 1-എം.കെ രാമചന്ദ്രൻ, 2- ഇ.കെ. ജോഷി, 3- എ.ബി. നിസാർ, 4- വത്സ ബിനു, 5- ജിതിൻ കെ. ശിവൻ, 6- കെ.പി. ഗോപിനാഥ്, 7- പി.എൻ. കുഞ്ഞുമോൻ, 8-സിന്ധു അനിൽകുമാർ, 9-പ്രീതി ശശി, 10-ഡെയ്സി ജോയി,11- ആനന്ദവല്ലി ശ്രീധരൻ, 12- രേഖ ബിജു,13- ഷിബു കുഞ്ഞുമോൻ, 14-കെ.എസ്. ഔസേഫ്, 15- വിജയമ്മ ഗോപി, 16-ബിന്ദു ശശി, 17-ഭാഗ്യലക്ഷ്മി രാജൻ എന്നിവരാണ് സ്ഥാനാർഥികൾ.
കോട്ടപ്പടി
കോതമംഗലം: കോട്ടപ്പടി പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 15 വാര്‍ഡുകളിൽ 13 സിപിഎം, ഓരോ വാര്‍ഡ് വീതം സിപിഐ, കേരളാ കോണ്‍ഗ്രസ-എം എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ഒന്നാം വാര്‍ഡിലെ എം.ആര്. കണ്ണന് ആണ് സിപിഐ സ്ഥാനാര്‍തഥി. രണ്ടാം വാര്‍ഡിലെ റൂബി ആഗസ്തി കേരളാ കോണ്‍ഗ്രസ്-എം പ്രതിനിധിയാണ്.
ഷെല്ലി എം. ഭാസ്ക്കര്‍-3, രമ പ്രകാശ്-4, ഷാജി വര്‍ഗീസ്-5, ബിന്ദു ജയന്-6, അഭിജിത് എം. രാജു-7, ഓമന രമേശ്-8, ഹനീഫ കുറ്റിച്ചിറ-9, സാജിത കബീര്‍-10, പി.കെ.ബോസ്-11, ഷീജ ഹണി-12, എല്‍ദോസ് പോള്‍-13, ആഷ അജിന്- 14,മറിയാമ്മ പോള്‍-15 എന്നിവരാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥികള്‍.
വാരപ്പെട്ടി
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 15 വാർഡുകളിൽ സിപിഎം-14 , കേരള കോൺഗ്രസ്-എം-ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
മൂന്നാം വാർഡിലാണ് കേരള കോൺഗ്രസ് -എം സ്ഥാനാർഥി മത്സരിക്കുന്നത്.
വാർഡ് അടിസ്ഥാനത്തിൽ 1. സുമി അനീഷ് , 2. എൻ.വി. ബിനോയ്, 3. പയസ് ആന്റണി, 4. ഷീജ കാസിം, 5. റസിയ യൂനുസ് , 6. ഷിബു വർക്കി, 7. നെജീന ഷെഫീഖ്, 8. പൗർണമി ഹരി, 9. യദു കൃഷ്ണൻ, 10. ദിവ്യ സലി, 11. എം.കെ. അനീഷ്, 12. സി. ശ്രീകല, 13.നിർമല മോഹനൻ ,14. മാത്യു കെ. ഐസക്, 15 പി .വി. മോഹനൻ എന്നിവരാണ് സ്ഥാനാർഥികൾ.
മാറാടി
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി. 1-ഉഷ സുരേഷ് (സിപിഎം), 2-പി.ശുഭ (സിപിഐ), 3-ഷൈനി മുരളി (സിപിഎം), 4-തേജസ് ജോണ്‍ (സിപിഎം), 5-പി.എസ്. കണ്ണന് (സിപിഐ), 6-പി.കെ. ജയന് (സിപിഐ), 7-കെ.എച്ച്. ഷാജഹാന് (സിപിഎം), 8-മഞ്ജു അനില്‍ (സിപിഎം സ്വത), 9-ഗ്രേസി ഫ്രാന്‍സിസ് (സിപിഎം), 10-കെ.എന്‍. സാബു (സിപിഎം), 11-സിജി ഷാമോന് (സിപിഎം), 12-അനില്‍ തങ്കപ്പന് (സിപിഎം), 13-ബിനി ഷൈമോന്‍ (സിപിഎം സ്വത), 14-ബിന്ദു ബേബി (സിപിഎം സ്വത).
പല്ലാരിമംഗലം
പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തില്‍ എല്‍ഡിഎഫിനായി മത്സരരംഗത്തുള്ള സിപിഎം സ്ഥാനാര്‍ഥികള്‍ മാത്രം. 14 വര്‍ഡുകളിലും ഘടകകക്ഷികളുടെ പിന്തുണയോടെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.
സിപിഎം സ്ഥാനാര്‍ഥികള്‍: 1. മുബീന ഷംനാദ്, 2.നസിയ ഷമീര്‍, 3. ഷെരീഫാ റഷീദ്, 4. മുബീന ആലികുട്ടി, 5. മുഹമ്മദ് ഷാഫി, 6. സീന അസീസ്, 7.എ.എ. രമണന്, 8.പി.എ. ഹക്കീം ഖാന്, 9.ഷൗക്കത്ത് അലി, 10.അബ്ദുള്‍ റഹീം, 11.എ.പി. മുഹമ്മദ്, 12.റസീന ഫെബിന്, 13. സുലേഖ മുഹിയുദീന്‍, 14.കെ.എം. മൈതീന്‍.
കല്ലൂർക്കാട്ടെ എൻഡിഎ സ്ഥാനാർഥികൾ
കല്ലൂർക്കാട്: കല്ലൂർക്കാട് പഞ്ചായത്തിൽ എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സാധുവായ പത്രികകളിലെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന 24നു ശേഷമേ അന്തിമ രൂപം വ്യക്തമാകൂ. വി.ടി. സനിമോൻ, ജിജി വി. ജോസ്, ടോളി അലക്സാണ്ടർ, എൻ.ആർ. ചാക്കോച്ചൻ, സിന്ധു അനിൽ, സിന്ധു സന്തോഷ്, സി.എം വർക്കിച്ചൻ, ബബിൻ ബാലൻ, ആര്യ നിജിൽ, എം.എം. അനിൽകുമാർ, പ്രവീൺ പി. വിജയൻ, എം.ടി. രാജു, സുമിത സാബു എന്നിവരാണ് പഞ്ചായത്തുതലത്തിൽ മത്സരിക്കുന്നത്.
Kerala
കോട്ടയം: എൻസിപി ശരത് പവാർ വിഭാഗം നേതാവും കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനുമായ ലതികാ സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കുന്നു. തിരുനക്കര വാർഡിൽ നിന്നാണ് ലതിക ജനവിധിതേടുന്നത്.
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷ് കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു. മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെ യുഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് വിടുകയും തുടർന്ന് ഏറ്റുമാനൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാ കാലത്തും തദ്ദേശ സ്ഥാപനങ്ങളിൽ ആധിപത്യം ഇടതുമുന്നണിക്കാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം സർക്കാരിന്റെ വിലയിരുത്തൽ അല്ല.
ഇതിന്റെ പാറ്റേൺ വേറെയാണെന്നും മൂന്നാം ടേമിലേക്കുള്ള യാത്രയാകും ഇത്. കഴിഞ്ഞ തവണയും ആ യാത്ര തുടങ്ങിയത് തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങൾ ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് പ്രവർത്തിച്ചത്.
ശുചിത്വ കേരളം പ്രാവർത്തികമാക്കിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വമ്പിച്ച മാറ്റം വരുത്താൻ ഈ സർക്കാരിന് കഴിഞ്ഞു. പെൻഷനേ വേണ്ട എന്നതാണ് കോൺഗ്രസിന്റെ അഭിപ്രായം.
അത് കേരളം ചർച്ച ചെയ്യട്ടേ. പെൻഷൻ കൂട്ടിയത് കൈകൂലി എന്നാണ് കെ.സി.വേണുഗോപാൽ പറഞ്ഞത്. അതേ അഭിപ്രായമാണോ മറ്റുള്ളവർക്കെന്നും പറയട്ടെ. കേരളത്തിൽ പ്രധാന മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർവശക്തിയും ഉപയോഗിച്ച് ഇടതുമുന്നണി മത്സരിക്കുമെന്നും സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി വർധിത ആവേശത്തിലാണ്. ഫലപ്രദമായ സ്ഥാനാർഥികളെ ഇറക്കി കഴിഞ്ഞ തവണത്തേക്കാള്‍ വിജയം നേടും. തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും സ്വാധീനം വർധിപ്പിക്കും. കണ്ണൂരും പിടിക്കണം. തങ്ങളുടെ എല്ലാവരും പ്രമുഖ സ്ഥാനാർഥികളാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് പൂര്‍ണസജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടൻ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ്. അത് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടും. കേരളത്തിന്റെ ഭാവിക്ക് എൽഡിഎഫ് വീണ്ടും വരണമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം, എൽഡിഎഫില്‍ സീറ്റ് ധാരണയില്‍ തര്‍ക്കമില്ലെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന് വിട്ടുവരുന്നവര്‍ മുന്നണിയുടെ നയങ്ങള്‍ അംഗീകരിച്ചാല്‍ അവരുമായി സഹകരിക്കാമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎംശ്രീ വിവാദത്തിനുശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന് ചേരും. എകെജി സെന്ററിൽ വൈകുന്നേരം നാലിന് ചേരുന്ന യോഗത്തിൽ കരാര്‍ ഒപ്പിട്ടതിലെ സാഹചര്യവും മന്ത്രിസഭ ഉപസമിതി രൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും.
പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണ് ഇടത് മുന്നണിയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് താത്കാലിക വിരാമമായത്. സിപിഎം - സിപിഐ തര്‍ക്കം അവസാനിച്ചെങ്കിലും മുന്നണി യോഗത്തിലെ പ്രധാന ചര്‍ച്ച പിഎം ശ്രീയെ കേന്ദ്രീകരിച്ചാകും.
കരാർ ഒപ്പിടുന്നതിന് മുൻപ് മുന്നണിയെ വിശ്വാസത്തിലെടുത്തില്ലെന്ന പൊതു വികാരം സിപിഐ മുൻപ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സമവായമായതിനാൽ മുന്നണി യോഗത്തിൽ സിപിഐ വിമര്‍ശനം കടുപ്പിക്കാനിടയില്ല. കരാര്‍ ഏകപക്ഷീയമായി ഒപ്പിട്ടതിനെ ആർജെഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനുള്ള ഒത്തുകളിയാണ് പിഎം ശ്രീയുടെ പേരില്‍ സിപിഎമ്മും സിപിഐയും നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്.
സിപിഐ എല്‍ഡിഎഫില്‍ നിന്നും പുറത്ത് പോകില്ല. എല്‍ഡിഎഫില്‍ തന്നെ അവര്‍ നില്ക്കും. ഇപ്പോള്‍ സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം സിപിഐ ഒത്തുകളിയ്ക്കുന്നതാണ്. എന്തൊക്കെ ചെയ്താലും ശബരിമല സ്വര്‍ണക്കൊള്ള നടത്തിയവരെ അയ്യപ്പന് വെറുതെ വിടില്ല. പിഎം ശ്രീ പദ്ധതിയില്‍ ധാരണപത്രം ഒപ്പിട്ടുവെന്നതിന്റെ പേരില്‍ കാവിവലത്കരണം എന്ന് പറയുന്നത് തെറ്റാണ്.
വിദ്യാഭ്യാസ വിഷയത്തില്‍ കരിക്കുലം തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ കാര്യത്തില്‍ ഒന്നും അടിച്ചേല്‍പ്പിക്കില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
Kerala
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്കു നൽകേണ്ട സീറ്റുകളിൽ യാതൊരു കുറവും വരുത്താതെ കൂട്ടായ്മയോടെ ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കണമെന്നു സിപിഎം സംസ്ഥാനകമ്മിറ്റിയുടെ സർക്കുലർ.
ഘടകകക്ഷികളെ തൃപ്തരാക്കി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസമായി കേരള ഭരണം നിലനിർത്തുന്നതിന് പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ ചൂണ്ടുപലകയാകണമെന്നും നിർദേശിക്കുന്നു.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതുമുതൽ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുംവരെ പാർട്ടി ഘടകങ്ങൾ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചുള്ള സംസ്ഥാന കമ്മിറ്റിയുടെ സർക്കുലറിൽ കൃത്യമായ നിർദ്ദേശങ്ങളാണ് കീഴ്ഘടകങ്ങൾക്കു നൽകിയിരിക്കുന്നത്.
ലൈംഗികാരോപണത്തിനു വിധേയരായവർ, ചിട്ടി, ലോൺ, ബാങ്ക് കുടിശിക ഇവയുമായി ബന്ധപ്പെട്ടു സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുള്ളവർ, സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ളവർ എന്നിങ്ങനെയുള്ളവർ സ്ഥാനാർഥികൾ ആകാതിരിക്കാൻ ഘടകങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുമ്പോൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിള, കെഎസ്കെടിയു, കർഷകർ, ഹരിത കർമസേന, കുടുംബശ്രീ എന്നീ സംഘടനകളിൽനിന്നും നിൽക്കാൻ പറ്റുന്നവരെ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കണം. റിട്ടയർ ചെയ്ത ആക്ഷേപമില്ലാത്ത സർക്കാർ ജീവനക്കാരെയും അധ്യാപകരെയും റസിഡന്റ്സ് അസോസിയേഷനുകളിലെ ജനപ്രിയരായവരെയും മത്സരിപ്പിക്കാൻ ആലോചിക്കണം.
വാർഡ് കമ്മിറ്റികളിൽ അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞതിനുശേഷം ഓരോ വാർഡിൽ നിന്നും രണ്ടുപേർ വീതമുള്ള പേരുകൾ ലോക്കൽ കമ്മിറ്റിയെ ഏൽപ്പിക്കണം. ലോക്കൽ കമ്മിറ്റി ചർച്ച ചെയ്ത് ഏരിയാ കമ്മിറ്റിക്കു നൽകണം. ഇവിടെനിന്നും ജില്ലാ കമ്മിറ്റിക്കു നൽകി ജില്ലാ കമ്മിറ്റി സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനമെടുക്കണമെന്നു നിർദേശിക്കുന്നു.
സിപിഎമ്മിന്റെ വിവിധ കമ്മിറ്റികളിലെ സെക്രട്ടറിമാർ മത്സരിക്കേണ്ടതുണ്ടെങ്കിൽ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക അനുവാദം വാങ്ങണം. വാർഡുകളിൽ സംവരണ തോത് നിശ്ചയിക്കുമ്പോൾ വനിതകൾ കൂടുതലായി വരാനിടയുള്ളതിനാൽ ജനറൽ വാർഡുകളിൽ പുരുഷന്മാരെ തന്നെ മത്സരിപ്പിക്കാൻ ശ്രദ്ധിക്കണം.
അധ്യക്ഷ സ്ഥാനം സംവരണമാകുന്ന സ്ഥലങ്ങളിലെ സംവരണ വാർഡുകളിൽ കാര്യപ്രാപ്തിയുള്ള യുവതീ യുവാക്കളെ മത്സരിപ്പിച്ച് അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവരാൻ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ പറയുന്നു.
Kerala
വയനാട്: പ്രിയങ്ക ഗാന്ധി എംപി എന്ന നിലയിൽ പരാജയമാണെന്ന് എൽഡിഎഫ്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് സഹായം നൽകാനുള്ള നടപടി സ്വീകരിച്ചില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
പല ഔദ്യോഗിക പരിപാടികൾക്കും എംപി സ്ഥലത്ത് എത്തുന്നില്ല. ദുരന്തബാധിതർക്ക് ഭവന നിർമാണത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.
മുസ്ലിം ലീഗ് ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നും എൽഡിഎഫ് ആരോപിച്ചു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 19ന് കൽപ്പറ്റയിൽ മനുഷ്യ ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശിന്ദ്രൻ പറഞ്ഞു.